Sunday, June 14, 2009

പുനര്‍ജ്ജനി

നഗരത്തില്‍ നിന്നു ഒരു മണിക്കൂര്‍ നേരത്തേക്ക് ഒരു മുങ്ങല്‍. ചെന്നുപെട്ടത് പൊട്ടിവീണപോലെ മുന്നില്‍ വന്ന ഒരു ഗ്രാമത്തിലും. ഹാ എന്തൊരു സമാധാനം.



മഴപെയ്യാനൊരുങ്ങിനില്‍ക്കുന്ന മാ‍നം. ഏകാന്തതയില്‍ മഴകാത്തിരിക്കുന്ന പോലെ ഒരു കാക്കത്തമ്പുരാട്ടി. കറുത്ത മണവാട്ടിയെക്കണ്ടിട്ടും ഒരുപാടുകാലമായിരുന്നു. ‘മണവാളനെന്താണ് സമ്മാനം‘ എന്നു ചോദിച്ചില്ല അവള്‍ പറന്നു പോയാലോ?





പാടങ്ങള്‍ക്ക് ശോണഛവി പടര്‍ത്തി ഇഷ്ടികക്കളങ്ങള്‍. പാടങ്ങള്‍ രക്തം നഷ്ടപ്പെട്ട് മരിക്കുകയാണോ?




ഒരുക്കിയിട്ട നിലം. ഇവിടെ വിത്തുപാകി ഞാറാക്കാനാണെന്നു തോന്നുന്നു. അപൂര്‍വ്വമായിക്കൊണ്ടിരിക്കുന്ന ഒരു കാഴ്ച.



കിളിര്‍ത്തു നില്‍ക്കുന്ന ഞാറും, ഒരുക്കിയിട്ട പാടവും, പാടത്തിനക്കരെ വീടും. ഏതോ കഥയില്‍ നിന്നിറങ്ങി വന്നപോലെ.




ഈ മണ്ണ് നമുക്കെന്തെല്ലാം തരുന്നു? പണിയെടുത്താല്‍ പൊന്നു വിളയിക്കാം. നിറകുടവുമായി ദാഹമകറ്റാന്‍ കല്പവൃക്ഷങ്ങളും. എങ്കിലും.......കണ്ണെത്താദൂരെ നമ്മള്‍ അവളുടെ ഹൃദയം പിളര്‍ന്നു ചോര കുടിക്കുന്നോ?



ഗ്രാമത്തിന്റെ വിശുദ്ധിയുമായി ക്ഷേത്രം. അകത്തേക്ക് തല്‍ക്കാലം പ്രവേശനമില്ല.


കല്ലുകെട്ടി സംരക്ഷിച്ചിരിക്കുന്ന അമ്പലക്കുളം.


അമ്പലത്തില്‍ പിച്ചളത്തകിടുപാകാന്‍ തകിടടിക്കുന്ന തമിഴ് നാട്ടുകാരന്‍ കൊല്ലനും കൊല്ലന്റെ ആലയും.



പ്രിയഗ്രാമമേ, നഗരത്തിരക്കില്‍ നിന്ന് രക്ഷപ്പെട്ട് ചിലരെങ്കിലും പഴയ നിഴല്‍പ്പാടുകള്‍ അന്വേഷിച്ച് നിന്നെത്തിരഞ്ഞു വന്നേക്കാം. അവര്‍ക്കായി ഒരിളന്നീരും ഇത്തിരി തണലും ബാക്കി വയ്ക്കുക. മഴ പെയ്യാന്‍ തുടങ്ങുന്ന ഈ വൈകുന്നേരം നിന്നില്‍ ഞാനെന്റെ കാല്‍പ്പാടുകള്‍ അവശേഷിപ്പിച്ച് ഇനിയൊരിക്കല്‍ കൂടി കാണാമെന്ന പ്രതീക്ഷയില്‍ വിട ചോദിക്കട്ടെ ........

4 comments:

Suresh said...

Excellent photos and captions. Keep up the good work

സാദാ സീധാ said...

എല്ലാ സ്മ്രിതികളും വര്‍ഷകാലതിന്റെതാനല്ലോ .. മഴ കഴിഞ്ഞാലും ഈ സ്മ്രിതികള്‍ തുടരും എന്ന് വിശ്വസിക്കട്ടെ

snehagayika said...

സ്മൃതികള്‍ ഉറഞ്ഞു നിറഞ്ഞു പെയ്യും പോലെ മഴ.......

Raman said...

Photoes nannayittundu.