Friday, May 29, 2009

മറവി........

മറക്കുവാന്‍ പറയാനെന്തെളുപ്പം എന്നു പറയാന്‍ എന്തെളുപ്പമാണല്ലെ? എന്നാല്‍ അതത്ര എളുപ്പമാണോ? എഴുതാന്‍ തുടങ്ങിയപ്പോളേക്കും എന്തെഴുതാനാണീ മെയില്‍ബോക്സ് തുറന്നേന്നും മറന്നു പോയി. അങ്ങനെ മറവിതന്‍ മാറിടത്തില്‍ മയങ്ങിയേക്കാം എന്നുവിചാരിച്ചു. അപ്പോഴേയ്ക്കും ദേ ഓര്‍മകളോടിയെത്തി ഉണര്‍ത്തിടുന്നു. ഇതുവല്യ കാര്യമുള്ള ഓര്‍മയൊന്നുമല്ല, ഒരു മറവിയേപ്പറ്റിയുള്ള ഓര്‍മ്മയാണ്.

എന്തൊരു മറവിയാണ് ഈയിടെ. അടുക്കളയിലാണ് മറവികള്‍ കൂടുതല്‍. വെള്ളം തിളപ്പിക്കാന്‍ വച്ച പുറത്തിറങ്ങിയാല്‍ പിന്നെ പലപ്പോഴും ഒരുകലം വെള്ളം തിളച്ചു പാതിയായാലെ ഓര്‍ക്കൂ. ഗ്യാസ് കിട്ടാന്‍ ബുദ്ധിമുട്ടുള്ള
ഈക്കാലത്തും എന്റെ ഈ ഒരു മറവിയാണ് ഏറ്റവും കൂടുതല്‍ ശല്യപ്പെടുത്തുന്നത്. പിന്നെ പാഴായിപ്പോയ ഗ്യാസിനെ ഓര്‍ത്ത് ഒരുപ്രയോജനവുമില്ലാതെ ‘ച്ഛേ ഓര്‍ത്തില്ലല്ലോ ഓര്‍ത്തില്ലല്ലോ’ എന്നു തലക്കടിച്ചും കൊണ്ടു നടക്കും. പിന്നെ മോട്ടോര്‍ ഓഫ് ചെയ്യാതെ പുറത്തു പോവുക, വണ്ടി ലോക്ക് ചെയ്യാതെ രാത്രി പാര്‍ക് ചെയ്യുക മുതലായ കലാപരിപാടികളും ഓര്‍മ്മക്കേടിന്റെ ഉത്തരവാദിത്വത്തില്‍ നന്നായി നടക്കാറുണ്ട്.

അങ്ങനെയങ്ങനെ മേയ് ഒന്നാംതീയതി വന്നു. രാവിലെ പത്രം വന്നു. വായിച്ചു. ലോകതൊഴിലാളികള്‍ക്കെല്ലാം മനസ്സുകൊണ്ടൊരു അഭിവാദ്യമര്‍പ്പിച്ചു. അവരുടെയെല്ലാം കൊണ്ടുനടക്കുന്നതും കൊണ്ടുപോയ്ക്കൊല്ലിക്കുന്നതുമായ എല്ലാ നേതാക്കള്‍ക്കും ഒരു സലാമടിച്ചു. പത്രത്തിന്റെ ഒരു കോണില്‍ നാളെ പത്രം ഉണ്ടായിരിക്കുന്നതല്ലാ എന്ന കുഞ്ഞിപ്പെട്ടിയിലെ അറിയിപ്പും കണ്ടു. അങ്ങനെ മേയ്ദിനം പോയി. മേയ് രണ്ടാം തീയതി വന്നു. പതിവുപോലെ രാവിലെ ആദ്യം ഓര്‍ത്തത് പത്രത്തെയാണ്. പത്രം വായിച്ചില്ലെങ്കില്‍ മയക്കുമരുന്നു കിട്ടാത്ത രോഗിയെപ്പോലെ അസ്വസ്ഥതയാണാകെ. ദിവസം എങ്ങനെ തുടങ്ങണമെന്നറിയാത്ത ഒരു വമ്പന്‍ പ്രതിസന്ധിയാണത്. വാതില്‍ തുറന്നു പുറത്തിറങ്ങി. പത്രം നഹി നഹി. ശെടാ ഇതെവിടെപ്പോയി എന്നായി. ചിലപ്പോള്‍ പിള്ളാര്‍സ് ഇംഗ്ലീഷ് പത്രത്തിന്റെ കൂടെ എടുത്ത് അവന്മാരുടെ മുറിയില്‍ കൊണ്ടു വയ്ക്കാറുണ്ട്. കഴിയുന്നതും അവന്മാര്‍ മലയാളത്തില്‍
കൈവയ്ക്കാറില്ല. ‘കൊരച്ച് കൊരച്ച് മലയാളം പരയുന്ന‘ തലമുറയാണ്. നമ്മളൊക്കെ അവരുടെ ഇടയില്‍ ജീവിച്ചു പോകുന്നു എന്നേ ഉള്ളു. പിള്ളാരുടെ മുറിയില്‍ കൊണ്ടു വയ്ക്കാറുണ്ട്. കഴിയുന്നതും അവന്മാര്‍ മലയാളത്തില്‍ കൈവയ്ക്കാറില്ല. ‘കൊരച്ച് കൊരച്ച് മലയാളം പരയുന്ന‘ തലമുറയാണ്. നമ്മളൊക്കെ
അവരുടെ ഇടയില്‍ ജീവിച്ചു പോകുന്നു എന്നേ ഉള്ളു. പിള്ളാരുടെ മുറിയില്‍ പോയിനോക്കി. പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ശെടാ രാമകൃഷ്ണന്‍ ചേട്ടന്‍ പത്രം താമസിപ്പിക്കാറില്ല. പിന്നെന്തു പറ്റി? വല്ലതും വയ്യാതായോ?
പകരക്കാര്‍ പിള്ളാരാണേല്‍ കാര്‍പാര്‍ക്കിലോട്ട് ഒരേറാണ്. കാറിന്റെ അടീലോ ചിലപ്പോ മോളിലോ ഒക്കെ പോയിക്കിടക്കും. വണ്ടീടെ അടീലും മോളിലും ഒക്കെ ചാഞ്ഞും ചരിഞ്ഞും നോക്കീട്ടും പത്രമില്ല, അതു കൊള്ളാമല്ലോ. രാമകൃഷ്ണന്‍ ചേട്ടനെവിളിച്ച് രാവിലെതന്നെ രണ്ട് പറയാം എന്നുറച്ചു. മയക്കുമരുന്നിന്റെ
അളവ് രക്തത്തില്‍ കുറഞ്ഞുവരുന്നപോലെ അസ്വസ്ഥത കൂടിവരുന്നു. ഞാന്‍ വണ്ടിപരിശോധിക്കുകയാണെന്നു കരുതി അടുത്ത ഫ്ലാറ്റിലെ ബാലു ഇറങ്ങിവന്നു. എന്താ ചേച്ചി ലോങ്ങ് ഡ്രൈവ് വല്ലതും ഉണ്ടോ? ന്നു ചോദിച്ചു. ടയറിലൊക്കെ കാറ്റുണ്ടല്ലോ ന്നും പറഞ്ഞു. ഞാന്‍പറഞ്ഞു, അല്ല ബാലു ഇതുവരെ പത്രം വന്നില്ല പുതിയപിള്ളാരാണേല്‍ വലിച്ചെറിഞ്ഞിട്ടു പോകും, അതു നോക്കിയതാ‍ണെന്ന്. ബാലു ചിരിക്കാന്‍ തുടങ്ങി. എന്റെ ചേച്ചി ഇന്നു മേയ് രണ്ടല്ലേ ഇന്നു പത്രമുണ്ടാകുമോ? എനിക്കപ്പോഴും കത്തുന്നില്ല. മേയ് രണ്ടിന് എന്തോന്ന് അവധി? (മരുന്ന് ഇപ്പോള്‍ രക്തത്തില്‍ തീരെ ഇല്ല.) ബാലു പറഞ്ഞു ചേച്ചി മേയ് രണ്ടിനല്ലല്ലോ അവധി, മേയ് ഒന്നിനല്ലേ അവധി അപ്പോ പിറ്റേദിവസം പത്രം കാണുമോ? (ബാലു ഒരു പാവമാണെന്നും ഒരിക്കലും ‘യെവള്‍ ഏതു
കോത്താഴത്തുകാരിയാണെടാ’ എന്നു എന്നെപ്പറ്റി വിചാരിക്കില്ലാ എന്നും ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.നിങ്ങള്‍ എന്തുതന്നെ പറഞ്ഞാലും!) ഞാന്‍ ‘യാ യാ’ എന്നു ഏതോ സിനിമയില്‍ ഉര്‍വ്വശി ചമ്മി നില്‍ക്കുന്നപോലെ ഒരുനിമിഷം നിന്നിട്ട് ഒറ്റ നട വെച്ചുകൊടുത്തു. സര്‍വ്വരാജ്യത്തൊഴിലാളികള്‍ക്കും അവരുടെ മൂരാച്ചി നേതാക്കന്മാര്‍ക്കും കൊടുത്ത എല്ലാ സലാമും ഞാന്‍ തിരിച്ചെടുത്തു ചവറ്റുകുട്ടയിലിട്ടു. അത്രക്കായോ? അങ്ങനൊരു മറവി! (പ്രായമൊക്കെ ആയി എന്നല്ലേ ഇപ്പോ വിചാരിക്കുന്നെ? ചിരിക്കല്ലേ ചിരിക്കല്ലേ!)


പത്രം വായന അക്ഷരം പഠിച്ച നാള്‍ മുതല്‍ കൂടെ ഉണ്ടെന്നു തോന്നുന്നു. ആദ്യമായി പത്രം വായിച്ച ദിവസമൊന്നും ഓര്‍മയില്ല. പത്രം വായിക്കാത്ത ദിനങ്ങളും (പത്രമില്ലാത്ത ദിവസമൊഴിച്ച്) ഓര്‍മ്മയില്ല. രാവിലെ ആരാണ്
ആദ്യം പത്രം വായിക്കുക എന്നൊരു മത്സരത്തിലാണ് ദിവസം തുടങ്ങുക. ആകെ മൊത്തം ടോട്ടല്‍ ഒരേ ഒരു മാതൃഭൂമി പത്രമാണ്. ആതിന്റെ പേജുകള്‍ നാലായികീറിയാലും ഒരു പങ്കു കിട്ടാത്തപോലെ ആള്‍ക്കാര്‍ വീട്ടിലുമുണ്ട്. അപ്പൂപ്പന്‍,അച്ഛന്‍, (പാവം അമ്മ ജോലികഴിഞ്ഞുവേണമല്ലോ എന്തെങ്കിലും വായിക്കാന്‍, അതുകൊണ്ട് അമ്മ ഈ ലിസ്റ്റില്‍ ഇല്ല), ചിറ്റപ്പന്മാര്‍ രണ്ടെണ്ണം, ഞാന്‍. അനിയത്തിമാര്‍ ബലപരീക്ഷണത്തിനു മുതിരുന്നകാലമായിട്ടില്ല. അപ്പൂപ്പന്‍ വായിച്ചു കഴിഞ്ഞേ ഏതായാലും ആര്‍ക്കും പത്രം കിട്ടു. പത്രക്കാരന്‍ ഡാനിയല്‍ എല്ലാവീട്ടിലും ‘വേണേല്‍
എടുത്തോ‘ എന്ന മട്ടില്‍ പത്രം കൊണ്ടിട്ടിട്ടു പോകും. അപ്പൂപ്പനു മാത്രം കയ്യില്‍ കൊണ്ടുക്കൊടുത്ത് രണ്ടുനാട്ടുവിശേഷങ്ങളും കൂടി (അതു പത്രത്തില്‍ കാണില്ലല്ലോ) പറഞ്ഞിട്ടേ പൊകൂ ഡാനിയല്‍. അപ്പൂപ്പന്‍ പത്രം
വായിച്ചുകഴിഞ്ഞാല്‍ അതെടുത്തു ചിറ്റപ്പന്റെ കയ്യില്‍ കൊടുക്കണം. പുള്ളിക്കു ‘ലണ്ടനില്‍’ പോകണമെങ്കില്‍ പത്രം ഇല്ലാതെ പറ്റില്ല. ഞാന്‍ കുറച്ചവിടെ നില്‍ക്കൂ ന്നുള്ള മട്ടില്‍ അപ്പൂപ്പന്റെ അടുത്തു തന്നെയിരുന്ന വിശദമായൊന്നു വായിച്ചിട്ടേ അവിടെനിന്നനങ്ങൂ. ഇല്ലേല്‍ പിന്നെ സ്കൂളില്‍ പോകുന്നതിനുമുന്നേ പത്രം കാണാനേ പറ്റില്ല.
വടക്കേപ്പുരയുടെ വാതിലിന്റടുത്തുനിന്നും ചുമയും മുരടനക്കലുകളും, പതിഞ്ഞ ശബ്ദത്തില്‍ ‘ഡീ പത്രമിങ്ങോട്ട് കൊണ്ടുവരാന്‍’ എന്നൊക്കെ കേള്‍ക്കാം. ഞാന്‍ നോ മൈന്‍ഡിങ്ങ്. അപ്പൂപ്പന്റെ മുന്നിലേക്ക് വന്ന് ചിറ്റപ്പന്‍
ബഹളമുണ്ടാക്കില്ലാ എന്നു എനിക്ക് നല്ല നിശ്ചയമാണേ. അതുകൊണ്ട് സകല വാര്‍ത്തകളും വായിച്ച് ഞാന്‍ ഒരു പാവത്തിനെപ്പോലെ ചിറ്റപ്പന്റെ കയ്യില്‍ പത്രം കൊടുക്കലും പുള്ളി ലണ്ടനിലേക്ക് ഓടലും ഒരുമിച്ചാണ്. ആ തക്കത്തിന് ഞാന്‍ പുസ്തകവൂം ചോറുമെടുത്ത് സ്കൂളിലേക്കും ഓടും. ഇല്ലെങ്കില്‍ ചെവി പൊന്നാ‍യതുതന്നെ.

കഴിഞ്ഞവര്‍ഷം വിഷുസമയത്ത് ഡാനിയലിനെക്കണ്ടു. സ്കൂളിനടുത്ത് വച്ച്. വളരെ വയസ്സനായിരിക്കുന്നു. എണ്‍പതിലധികം എന്തായാലും വരും. എന്നെ കണ്ടു മനസ്സിലായില്ല എന്ന് വിചാരിച്ച് ഞാന്‍ ഡാനിയലേ എന്നെ മനസ്സിലായോ എന്നു ചോദിച്ചു, ഡാനിയല്‍ കുറച്ച് നേരം എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി, എന്നിട്ടു ’യ്യോ കുഞ്ഞെന്നു വന്നു’ എന്നു ചോദിച്ച് കൈപിടിച്ചു. കണ്ണുനിറഞ്ഞു. ഡാനിയലിന്റെ കയ്യില്‍ എല്ലും തൊലിയും എഴുന്നുനില്‍ക്കുന്ന കറുത്തു തടിച്ച ഞരമ്പുകളും മാത്രേ ഉള്ളു. നഖങ്ങള്‍ വളര്‍ന്നു നിറയെ
അഴുക്കും മെഴുക്കും. വളര്‍ന്ന താ‍ടിയും തളര്‍ന്ന കണ്ണുകളും. എനിക്കെത്ര ബാലരമകളും ബാലയുഗങ്ങളും (ബാലയുഗം- ജനയുഗത്തിന്റെ ബാലമാസിക. ഇപ്പോള്‍ ഉണ്ടോ എന്നറിയില്ല) പൂമ്പാറ്റകളും അമ്പിളി അമ്മാവനും (മറ്റൊരു ബാലമാസിക) കൊണ്ടുത്തന്ന കൈകളാണ്! ഞാനാദ്യം കണ്ടറിഞ്ഞ ‘പത്രപ്രവര്‍ത്തകന്‍ ‘‍! എന്റെ
വായനയുടെ അസ്ഥിവാരത്തില്‍ ഡാനിയെലിന്റെ വിയര്‍പ്പും തീര്‍ച്ചയായും ഉണ്ട്. ‘ഡാനിയേലിന് വല്ലോം തന്നേച്ച് പോ’ എന്ന് ശബ്ദമിടറി. ഞാന്‍ നൂറു രൂപ കയ്യില്‍ വെച്ചുകൊടുത്തു. ഒരു ഗുരുദക്ഷിണപോലെ. ഒരുതരത്തിലും
മതിയാവുകയില്ലെങ്കിലും....

അടുത്ത തവണ നാട്ടില്‍ പോകുമ്പോള്‍ ഡാനിയെലിനെ അന്വേഷിക്കണം. ആ ആദ്യകാല ‘പത്രപ്രവര്‍ത്തകന്‍‘ ഇപ്പോഴും ഉണ്ടാകണം.

ശ്ശോ ഒരു മറവിയില്‍ നിന്ന് ഇത്രേം വലിയൊരു രാമായണമോ. അപ്പോ എനിക്കു ഓര്‍മ്മകളൊക്കെ ഉണ്ടല്ലേ? എന്റെ ഒരു കാര്യമേ..........

2 comments:

Latha said...

ആദ്യമായിട്ടാണു് ഒരു അഭിപ്രായം എവിടെയെങ്കിലും എഴുതുന്നത്. പറയാനുള്ളതു് ആദ്യപേജിലുള്ള "dead tree" യുടെ പടത്തിനെപറ്റിയാണു്. ആ മരത്തിനെ അങ്ങിനെ പറയാമോ എന്നു ചോദിച്ചാൽ ഞാൻപറയും, പറയാൻപറ്റില്ല എന്നു്. കാരണം? പറഞ്ഞുതരാം. യു എസ് എയിൽ താമസിക്കുന്നഒരാളായതു കൊണ്ടു തന്നെ. തണുപ്പുരാജ്യത്തു താമസിക്കുന്ന എല്ലാവർക്കും
അറിയാവുന്ന ഒരുകാര്യമാണു് ശീതകാലത്തു്എല്ലാമരങ്ങളുംനിൽക്കുന്നതു അങ്ങനെയാണെന്നു് തണുത്തുവിറങ്ങലിച്ച് ഇലയൊന്നുമില്ലാതെ. അൽഭുതംതോന്നും, മാർച്ചു/ഏപ്രിൽആകുമ്പോഴത്തെക്കും, എല്ലാമരങ്ങളും വീണ്ടും ‘ജീവിച്ചു’ വരുന്നതു കാണുമ്പോൾ! ഒരുകാര്യം ഓർമ്മയിൽ വരുന്നു.. ഒരിക്കൽ എന്റെ ചേച്ചി ഞങ്ങളെകാണുവാൻവന്നു - മരങ്ങളൊക്കെ
തണുത്തുവിറങ്ങലിച്ചു ഇലയില്ലാതെനിൽക്കുന്നു. ആദ്യം ചേച്ചി വിചാരിച്ചു, അവിടത്തെ ചിലമരങ്ങൾ ഒക്കെ അങ്ങനെയാണെന്നു. പക്ഷെദിവസങ്ങൾ കഴിയുന്തോറും, ഇലയുള്ള
ഒറ്റമരങ്ങൾകണ്ടില്ല. ചേച്ചി ചോദിച്ചു - ഈ ചത്തമരങ്ങൾ ആരുംമുറിച്ചു മാറ്റാത്തതെന്താ ണെന്നു! ഞാൻ ചേച്ചിയോടു ഒരു പതിനഞ്ചുദിവസം കൂടിക്ഷമിക്കുവാൻ പറഞ്ഞു! അപ്പോൾ എല്ലാമരങ്ങളും വീണ്ടും ‘ജീവിച്ചു’ വന്നു!

Akhilam said...

മറവി ഇങ്ങനെ ആണേല്‍ ഓര്മ എങ്ങനെ ആയിരിക്കും എന്റെ ശിവനെ